കോഴിക്കോട്: സംസ്ഥാനത്ത് പ്ളസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റുകളുടെ എണ്ണക്കുറവ് കനത്ത വെല്ലുവിളിയാകുന്നു. വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്ളസ് വണ്‍ സീറ്റുകളുടെ കുറവാണുളളത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ളസ് കിട്ടിയവർക്ക് പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ് നിലവിൽ.
തൃശൂർ മുതൽ കാസർകോഡ് വരെയുളള ഏഴ് ജില്ലകളിലെ ഒട്ടുമിക്ക സ്കൂളുകളിലും സീറ്റിന്റെ ഗണ്യമായ കുറവുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ പത്താം ക്ളാസ് പാസായ മലപ്പുറത്തെ സ്ഥിതി ഗുരുതരമാണ്. 75,257 കുട്ടികളാണ് ജില്ലയിൽ പത്താം ക്ളാസ് പാസായത്. എന്നാല്‍ ഇവിടെ ആകെയുളളത് 50,340 പ്ളസ് വൺ സീറ്റുകള്‍ മാത്രമാണ്. മൂന്നിലൊന്ന് സീറ്റുകളുടെ കുറവാണ് ജില്ലയിൽ ഉള്ളത്.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലെ കണക്ക് നോക്കിയാല്‍ കുറവുളള പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണം ഏതാണ്ട് അറുപതിനായിരത്തോളം വരും. മലബാറിലെ പ്ളസ് വണ്‍ പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു ഈ മേഖലയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സീറ്റ് കൂട്ടാന്‍ മന്ത്രി സഭ തീരുമാനിക്കുകയും ചെയ്തിരുന്നു.
അതായത് 1,99,276 സീറ്റുകളുളള ഏഴ് വടക്കന്‍ ജില്ലകളില്‍ 40,000 സീറ്റ് വരെ കൂടാം. അങ്ങനെ വന്നാലും 20,000ത്തോളം സീറ്റുകളുടെ കുറവ് ഇവിടെ ഉണ്ടാവും. സിബിഎസ്ഇ, ഐസിഎസ്സി സിലബസുകളില്‍ പഠിച്ച കുട്ടികള്‍ കൂടി എത്തുന്നതോടെ പ്രതിസന്ധിയുടെ തോത് ഉയരും. മലബാറിലാണ് സ്ഥിതി കൂടുതൽ സങ്കീർണമെങ്കിലും തെക്കന്‍ കേരളത്തിലെ ചില ജില്ലകളിലും പ്ളസ് വണ്‍ സീറ്റുകളടെ കാര്യത്തില്‍ ആശങ്കകളുണ്ട്.
Read Also: മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും