കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
കേസുമായി ബന്ധപ്പെട്ട രേഖകളും തടികളും പിടിച്ചെടുത്തതിനാല്‍ വീണ്ടും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇവർ ഹരജിയില്‍ പറയുന്നത്. കൂടാതെ തങ്ങള്‍ക്കെതിരെയുള്ള കേസും ആരോപണങ്ങളും പൊതുജന പ്രക്ഷോഭത്തെ പ്രതിരോധിക്കാനുള്ള കണ്ണില്‍ പൊടിയിടലായിരുന്നു എന്നും ഇവർ വാദിക്കുന്നു.
അതേസമയം നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനിടെ മുട്ടിൽ മരംമുറി കേസിലെ പ്രതി ആന്റോ അഗസ്‌റ്റിൻ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥൻ പരാതി നൽകിയിരുന്നു. മേപ്പാടി റെയ്ഞ്ച് ഓഫിസർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ ആന്റോ അഗസ്‌റ്റിൻ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
Most Read: അഫ്‌ഗാനിലെ ഐഎസ്-കെക്ക് എതിരെ ആക്രമണത്തിന് തയ്യാറെന്ന് യുകെ