ലഖ്നൗ: മുസഫർനഗറിലെ കർഷക സമ്മേളനത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് സംയുക്ത കിസാൻ മോർച്ച. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ കഴിയുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് കിസാൻ മോർച്ച പ്രഖ്യാപിച്ചു കഴിഞ്ഞു.
മുസഫർനഗർ സമ്മേളനം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വഴിത്തിരിവാകുമെന്ന വിലയിരുത്തലിലാണ് കർഷക നേതാക്കൾ. സമ്മേളന വേദിയിൽ വച്ച് മിഷൻ യുപിയും, ഉത്തരാഖണ്ഡും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കൂടുതൽ സമരപരിപാടികൾ വരും നാളുകളിൽ പ്രഖ്യാപിക്കും. കർഷക സമരം രാഷ്ട്രീയ മാനം കൈവരിക്കുന്നതിനെ വിവിധ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
അതേസമയം സംയുക്ത കിസാൻ മോർച്ചയ്ക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതമെന്ന് കേന്ദ്രമന്ത്രിയും, മുസഫർനഗർ എംപിയുമായ സഞ്ജീവ് ബല്യാൻ പറഞ്ഞു.
Read also: കള്ളപ്പണ കേസ്; അനിൽ ദേശ്മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്