നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാദ്ധ്യമങ്ങളിൽ ഒന്നാണ് ഫേസ്‌ബുക്ക്. നമുക്ക് ലഭിക്കുന്ന പുതിയ വിവരങ്ങളുടെ ഉറവിടം പലപ്പോഴും ഫേസ്‌ബുക്ക് തന്നെയാകും. എന്നാൽ, ഷെയർ ചെയ്‌ത് എത്തുന്ന എല്ലാ വാർത്തകളും വിശ്വാസയോഗ്യമാണോ? കിട്ടുന്ന വാർത്തകൾ മറുത്തൊന്ന് ചിന്തിക്കാതെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമ്പോൾ ഇക്കാര്യം നാം ആലോചിക്കാറുണ്ടോ?
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഗ്രെനോബിൾ ആൽപ്‌സ് എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം വ്യക്‌തമാക്കുന്നത് യഥാർഥ വിവരങ്ങളേക്കാൾ കൂടുതൽ തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുന്നവരാണ് ഫേസ്‌ബുക്കിൽ കൂടുതലെന്നാണ്. ഈ വിഭാഗത്തിൽ പെടുന്ന ഉപയോക്‌താക്കൾ വ്യാജവിവരങ്ങൾ ഇഷ്‌ടപ്പെടുന്നവരും ഇത് ഷെയർ ചെയ്യുന്നവരുമാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
2020 ഓഗസ്‌റ്റ് മുതൽ 2021 ജനുവരി വരെ 2500ലധികം ഫേസ്‌ബുക്ക് പേജുകൾ ഗവേഷകർ അവലോകനം ചെയ്‌തു. പോസ്‌റ്റുകളുടെ ആശയക്കുഴപ്പത്തിന്റെ കാര്യത്തിൽ ഫേസ്‌ബുക്ക് മുന്നിൽ നിൽക്കുന്നതായാണ് ഇതിലൂടെ കണ്ടെത്തിയത്. അടുത്തിടെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഫേസ്‌ബുക്കിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കോവിഡ് വാക്‌സിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ വിമർശനം.
പേജുകൾ, ഗ്രൂപ്പുകൾ, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ എന്നിവിടങ്ങളിലേക്കാണ് ഫേസ്‌ബുക്കിൽ നിന്ന് ആളുകൾ കൂടുതലായി പോസ്‌റ്റുകൾ ഷെയർ ചെയ്യുന്നത്. തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും അതിന്റെ പ്‌ളാറ്റ്‌ഫോമുകളിൽ ആവർത്തിച്ച് പങ്കിടുന്ന ഉപയോക്‌താക്കളെ ഫേസ്‌ബുക്ക് തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പലതും വ്യാപകമായി പ്രചരിച്ച് കഴിഞ്ഞാണ് ഇവർ നടപടി സ്വീകരിക്കുന്നതെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇതിനെ തുടർന്ന് ലോകമെമ്പാടുമുള്ള നയനിർമാതാക്കളുടെ നിരീക്ഷണത്തിൽ ഫേസ്‌ബുക്ക് ആദ്യം ഇടം പിടിച്ചു. കഴിഞ്ഞ മാസം, അസ്‌ട്രാസെനക്ക, ഫൈസർ എന്നിവയിൽ നിന്നുള്ള കോവിഡ് വാക്‌സിനുകൾ മനുഷ്യരെ ചിമ്പാൻസികൾ ആക്കുമെന്ന് അവകാശപ്പെടുന്ന മുന്നൂറിലധികം തെറ്റായ വിവരങ്ങൾ ഫേസ്‌ബുക്ക് നിരോധിച്ചിരുന്നു. ഇന്ത്യയിലും ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
Also Read: ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒക്‌ടോബര്‍ 4 മുതല്‍ തുറക്കാൻ തീരുമാനം