തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ കാമ്പസുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.
ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ബിരുദ-ബിരുദാനന്തര സ്‌ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂർത്തിയാക്കിയ അധ്യാപകരേയും വിദ്യാർഥികളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇവ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക.
റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പരിശീലക സ്‌ഥാപനങ്ങള്‍ക്കും തുറക്കാവുന്നതാണ്. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവരായിരിക്കണം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്‌ച ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ല എന്നായിരുന്നു കോവിഡ് അവലോകന യോഗത്തിലെ നിർദ്ദേശം. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയിൽ കോവിഡ് ബാധ റിപ്പോർട് ചെയ്യാതിരുന്നതും ലോക്ക്ഡൗണും കർഫ്യൂവും ഒഴിവാക്കാൻ കാരണമായി.
Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന ; വികെ മെയ്‌നിക്ക് ഇടക്കാല മുൻകൂർ ജാമ്യം