വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.
അറസ്റ്റിലായ പ്രതി ഇപ്പോൾ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇന്നലെ പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
വെള്ളിയാഴ്ചയാണ് അർജുൻ അറസ്റ്റിലാവുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിക്കുക ആയിരുന്നു. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയാണ് അർജുൻ.
കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്മാലയത്തിൽ കേശവനെയും ഭാര്യ പത്മാവതിയെയും മുഖംമൂടി ധരിച്ചെത്തിയ ആൾ കുത്തി പരിക്കേൽപിക്കുക ആയിരുന്നു. കേശവൻ മാസ്റ്റർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ വച്ചാണ് പത്മാവതി മരിച്ചത്.
കൊലപാതകം നടന്ന വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്തക്കറയുള്ള തുണിയും പോലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച സാഹചര്യ തെളിവുകള്‍ അനുസരിച്ചായിരുന്നു പോലീസ് അന്വേഷണം. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചിരുന്നു.
Most Read: 700 രൂപയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭം; മഞ്ചേരിയിലെ ലാബുകളിൽ പരിശോധന