മഞ്ചേരി: കോവിഡ് ബാധിച്ചവർക്കും നാട്ടിലില്ലാത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭമായി ലഭിക്കുന്നു. സ്രവപരിശോധനയില്ലാതെ സർക്കാർ അംഗീകൃത ലാബിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 700 രൂപ മാത്രം നൽകിയാൽ മതി. ദിവസേന ഒട്ടേറെ കോവിഡ് രോഗികൾ എത്തുന്ന മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിലാണ് രോഗികളെ കാണാതെ പോലും നൂറുകണക്കിന് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുന്ന ലാബ് പ്രവർത്തിക്കുന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിന് എതിർവശത്താണ് ലാബ്. വഴിയിലൂടെ പോകുന്നവരോടെല്ലാം കോവിഡ് പരിശോധന വേണോ എന്ന് ചോദിക്കാൻ ലാബിന് മുന്നിൽ ജീവനക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡിന്റെ കോപ്പിയും 700 രൂപയുമുണ്ടെങ്കിൽ ഇവിടെ നിന്ന് പരിശോധനയില്ലാതെ തന്നെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കും.
ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ആരോഗ്യവകുപ്പ് നടപടിയുമായി രംഗത്തെത്തി. മഞ്ചേരിയിലെ ലാബുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കുകയാണ്. കൃത്രിമം കാണിച്ചതുൾപ്പടെയുള്ള ലാബുകളിലാണ് പരിശോധന. ഇവിടങ്ങളിൽ നിന്ന് രേഖകളും പിടിച്ചെടുത്തു.
കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരും ജനങ്ങളും ആരോഗ്യവകുപ്പും കഴിഞ്ഞ ഒന്നര വർഷമായി പരിശ്രമിക്കുകയാണ്. ഈ നീക്കങ്ങളെ തകർത്തെറിയുകയാണ് ഇത്തരം ലാബുകളെന്നാണ് പൊതുഅഭിപ്രായം.
Also Read: അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി