പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം നടന്നത് അനുമതി ഇല്ലാതെയെന്ന് അന്വേഷണ റിപ്പോർട്. ഒറ്റപ്പാലം സബ് കളക്ടറുള്‍പ്പടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ് മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്തമായത്. അന്വേഷണ റിപ്പോർട് ജില്ലാ കളക്ടർക്ക് കൈമാറി.
അനുമതിയോടെയാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഹോമിയോ മരുന്ന് വിതരണം നടത്തിയതെന്ന എച്ച്ആര്‍ഡിഎസിന്റെ വാദം പൊളിയുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടർ മൃണ്മയി ജോഷിക്ക് ലഭിച്ചത്. ഒറ്റപ്പാലം സബ് കളക്ടർ, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍, ഹോമിയോ ഡിഎംഒ എന്നിവരുടെ റിപ്പോര്‍ട്ടില്‍ മരുന്നു വിതരണത്തിൽ നിയമലംഘനം നടന്നതായി വ്യക്തമായി.
അട്ടപ്പാടിയില്‍ ഇത്തരം നടപടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന ഒറ്റപ്പാലം സബ് കളക്ടറുടെ സര്‍ക്കുലര്‍ ലംഘിച്ചാണ് മരുന്നു വിതരണമെന്ന് കണ്ടെത്തലുണ്ട്. എച്ച്ആര്‍ഡിഎസിന്റെ ചട്ടലംഘനവുമായി ബന്ധപ്പെട്ട തുടരന്വേഷണം പോലീസും ഹോമിയോ വകുപ്പും നടത്തുമെന്ന് കളക്ടർ അറിയിച്ചു.
ആരുടെ നിർദ്ദേശപ്രകാരമാണ് മരുന്ന് വിതരണം ചെയ്തതെന്നും മരുന്നിന്റെ ഗുണമേൻമ സംബന്ധിച്ചും എത്രയാളുകളില്‍ മരുന്ന് എത്തി എന്നതിനെ കുറിച്ചുമാണ് ഹോമിയോ വകുപ്പ് അന്വേഷണം നടത്തുക. ആദിവാസി ഊരുകളില്‍ കടന്നുകയറി അനുമതിയില്ലാതെ മരുന്ന് നല്‍കിയത് ക്രിമിനല്‍ കുറ്റമായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പോലീസും അന്വേഷിക്കും. മറ്റ് തുടര്‍ നടപടികള്‍ക്കായി റിപ്പോർട് സര്‍ക്കാരിന് കൈമാറും.
അട്ടപ്പാടി ആദിവാസി ഊരുകളില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് ഹോമിയോ മരുന്ന് അനുമതിയില്ലാതെ വിതരണം ചെയ്തെന്നായിരുന്നു ആരോപണം. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അടക്കം സംഘടന ശേഖരിച്ചിരുന്നു. അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.
Most Read: എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി