ബെംഗളൂരു: ജംഗിൾ സഫാരിയുടെ മറവിൽ ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ മലയാളി ഉൾപ്പടെ 28 പേർ അറസ്റ്റിൽ. അനേക്കലിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിജ്വാന, കൊക്കെയ്ൻ എന്നീ മാരക ലഹരിമരുന്നുകളാണ് പാർട്ടിയിൽ ഉപയോഗിച്ചിരുന്നത്.
റഷ്യയിൽ നിന്ന് മോഡലുകളെയും ഡിജെയെയും സംഘടിപ്പിച്ചായിരുന്നു പാർട്ടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത എല്ലാവരും ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.
കോവിഡ് നിയന്ത്രണങ്ങളും കർഫ്യുവും ഉൾപ്പടെ ലംഘിച്ചുകൊണ്ടാണ് പാർട്ടി നടത്തിയത്. സംഘത്തിൽ ഒരു മലയാളിയാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വലിയ അളവിൽ ലഹരി മരുന്നുകളും കണ്ടെടുത്തുവെന്നാണ് വിവരം.
പോലീസ് സംഘത്തെ കണ്ടപ്പോൾ പാർട്ടിയിൽ പങ്കെടുത്തവർ ഓടി രക്ഷപെടാൻ ശ്രമിച്ചുവെന്നും എന്നാൽ പോലീസ് എല്ലാവരെയും പിടികൂടിയെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പിടിയിലായവരിൽ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.
Also Read: പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി