തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് എക്‌സൈസ് വിപുലമായ അന്വേഷണത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഇതര സംസ്‌ഥാന ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
റിമാൻഡ് ചെയ്‌ത മൂന്നു പ്രതികളെയും പ്രത്യേക സംഘം കസ്‌റ്റഡിയിൽ വാങ്ങും. ജാമ്യത്തിൽ വിട്ടയച്ചവരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഫോൺവിളി രേഖകൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
ലഹരി പാർട്ടിക്ക് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നതായി എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചു അന്വേഷണം കൂടുതൽ സ്‌ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് എക്‌സൈസിന്റെ നീക്കം.
പൂവാറിൽ മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന നടന്നതായി സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നതെന്നും എക്‌സൈസ് പറയുന്നു.
പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പാണെന്നും സംഘം കണ്ടെത്തി. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്‌ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
റിമാൻഡിലായ പാർട്ടി നടത്തിപ്പുകാരൻ അക്ഷയ് മോഹൻ ഉൾപ്പടെ മൂന്ന് പ്രതികളേയും എക്‌സൈസ് വിശദമായി ചോദ്യം ചെയ്യും. ആര്യനാട് സ്വദേശിയായ അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Most Read: പ്രകോപനം ഇല്ലാതെയാണ് സേന വെടിവച്ചത്; നാഗാലാൻഡിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളി