തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരെ കസ്‌റ്റഡിയിലെടുക്കും. റിമാൻഡിലായ പാർട്ടി നടത്തിപ്പുകാരൻ അക്ഷയ് മോഹൻ ഉൾപ്പടെ മൂന്ന് പ്രതികളേയും എക്‌സൈസ് വിശദമായി ചോദ്യം ചെയ്യും.
എക്‌സൈസിന്റെ പ്രത്യേക സംഘം ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും. സാമ്പത്തിക ഇടപാടുകളും ലഹരി വസ്‌തുക്കളുടെ ഉറവിടവും കണ്ടെത്താനുള്ള നടപടിയും തുടങ്ങി. കേസിൽ അക്ഷയ് മോഹൻ, അഷ്‌കർ, പീറ്റർഷാൻ എന്നിവരാണ് പ്രധാന പ്രതികൾ. ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്‌തുക്കൾ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി. ലഹരി പാർട്ടിയിൽ പങ്കെടുത്ത 17 പേരെയും മൊഴിയെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കന്റോൺമെന്റ് പോലീസ് അറസ്‌റ്റ് ചെയ്‌ത അക്ഷയ് 22 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. നിർവാണ മ്യൂസിക് ഫെസ്‌റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം പൂവാർ ലഹരി പാർട്ടിയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള ലഹരി ഇടപാട് നടന്നെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. ലഹരി മരുന്നിന്റെ ആവശ്യക്കാർ പണം ഓൺലൈനായി കൈമാറുകയായിരുന്നു.
തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് വിവരം. കാരക്കാട് റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എല്ലാത്തിനും മേൽനോട്ടം വഹിച്ചത് അക്ഷയ് മോഹനായിരുന്നു.
റിസോർട്ടിലെ റെയ്‌ഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയ മാരക മയക്കു മരുന്നുകളാണ് അധികൃതർ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്. നിര്‍വാണാ മ്യൂസിക് ഫെസ്‌റ്റ് എന്ന പേരില്‍ വാട്സ്ആപ്പ്, ഇൻസ്‌റ്റഗ്രാം എന്നീ സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് ലഹരി പാര്‍ട്ടിക്കായി ആളെ സംഘടിപ്പിച്ചത്.
Most Read: മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ നടപടികൾക്ക് എതിരെ കേരളാ എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും