തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്‌നാട് തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഇന്ന് ധർണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ 10 മണി മുതലാണ് ധർണ. തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകൾ തമിഴ്‌നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞിരുന്നു. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ ശക്‌തമായ എതിർപ്പ് തമിഴ്‌നാടിനെ അറിയിക്കും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ സമീപത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പുലർച്ചെ രണ്ടരയോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം തമിഴ്‌നാട് അടച്ചിട്ടുണ്ട്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകൾ അടച്ചത്.
നിലവിൽ 141.85 അടിയാണ് ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നുവിടുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയാണ് നീരൊഴുക്ക് വൻതോതിൽ കൂടാൻ കാരണമായത്. 112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ ലഭിച്ചത്.
Most Read: ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് സിബിഐയ്‌ക്ക് ഇന്ന് മൊഴി നൽകും