കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി. സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെന്ന പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തതോടെയാണ് നിയമനം റദ്ദാക്കി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമനമല്ല ഒരു അധ്യാപകന് അധിക ചുമതല നൽകുവാൻ തീരുമാനിച്ചതാണെന്ന് സർവകലാശാല വിശദീകരിച്ചു. മലയാളം വിഭാഗത്തിലെ ഗസ്‌റ്റ് അധ്യാപകനെ പബ്ളിക്കേഷൻ ഓഫിസറായി നിയമിച്ചുവെന്നാണ് ആരോപണം.
വിജ്‍ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നടത്തിയത്. താൽക്കാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ സർവകലാശാലയിൽ നടത്താറില്ല. എന്നാൽ ചട്ടങ്ങൾ പാലിക്കാതിരുന്നതോടെ ഈ
നിയമനം വിവാദമാവുകയായിരുന്നു. പബ്ളിക്കേഷൻ വിഭാഗം ശക്‌തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാൻ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത് ഓഗസ്‌റ്റ് മുപ്പതിനാണ്.
എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്‌തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്‌ച ഉത്തരവിറക്കി. തസ്‌തികയുടെ അധിക ചുമതല വഹിച്ചിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ പോലുമറിഞ്ഞത്.
Read Also: സ്‌കൂള്‍ തുറക്കൽ; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് ഐഎംഎ