കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മുഖ്യമന്ത്രി സ്‌ഥാനത്ത് മമത ബാനർജിക്ക് തുടരണമെങ്കിൽ ഇവിടെ ജയം അനിവാര്യമാണ്. വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. പ്രാരംഭ ഫല സൂചനകൾ ആദ്യ മണിക്കൂറിൽ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടെണ്ണലിന്റെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. 24 കമ്പനി കേന്ദ്ര സേനയെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.
2011ലും 2016ലും ഭവാനിപ്പൂർ നിയമസഭാ സീറ്റിൽ നിന്ന് മൽസരിച്ച മമതാ ബാനർജി പക്ഷെ, 2021ലെ പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടി. എന്നാൽ, തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ മമതയുടെ വിശ്വസ്‌തൻ സുവേന്ദു അധികാരിയോട് ദയനീയമായി പരാജയപ്പെട്ടു. 1956 വോട്ടുകൾക്കാണ് സുവേന്ദുവിനോട് മമത പരാജയപ്പെട്ടത്.
എംഎൽഎ സ്‌ഥാനം ഇല്ലാതിരുന്നിട്ട് കൂടി മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റെടുത്തു. നിയമപ്രകാരം, മുഖ്യമന്ത്രിയായി അധികാരം ഏറ്റ വ്യക്‌തി, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആളാണെങ്കിൽ ചുമതലയേറ്റ് ആറു മാസത്തിനുള്ളിൽ വീണ്ടും ജനവിധി തേടി വിജയിച്ചിരിക്കണം. ഈ സാഹചര്യത്തിലാണ് ഭവാനിപ്പൂരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവിനെ രാജിവെപ്പിച്ച് മമത മൽസരിച്ചത്.
അഭിഭാഷകയായ പ്രിയങ്ക തിബ്രെവാളിനെയാണ് ബിജെപി മമതക്ക് എതിരെ രംഗത്ത് ഇറക്കിയത്. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയാണ് തിബ്രെവാൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ചെങ്കിലും തൃണമൂല്‍ സ്‌ഥാനാര്‍ഥിയോടു തിബ്രെവാൾ പരാജയപ്പെട്ടിരുന്നു. 2014ലാണ് ഇവർ ബിജെപിയില്‍ അംഗമായത്.
അതേസമയം, വോട്ടെണ്ണൽ ഇന്ന് നടക്കാനിരിക്കെ അക്രമ സംഭവങ്ങൾ തടയാൻ മുൻകരുതൽ സ്വീകരിക്കണം എന്ന് പ്രിയങ്ക തിബ്രെവാൾ കൊൽക്കത്ത ഹൈക്കോടതി ജസ്‌റ്റിസിനോട് ആവശ്യപ്പെട്ടു. ഫല പ്രഖ്യാപനത്തിന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് തിബ്രെവാൾ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്‌ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് നടപടി.
“ഈ ഉപതിരഞ്ഞെടുപ്പിന്റെ ഒരു സ്‌ഥാനാർഥിയെന്ന നിലയിൽ, സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടാതിരിക്കാനും ലൈംഗിക കുറ്റകൃത്യം നടക്കാതിരിക്കാനും അങ്ങേയറ്റം മുൻകരുതൽ നടപടികൾ കൈക്കൊള്ളാൻ എല്ലാ സർക്കാർ സുരക്ഷാ വകുപ്പിനും കർശനമായ ഉത്തരവ് നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഒക്‌ടോബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ഒരാൾക്ക് പോലും വീട് നഷ്‌ടമാവരുത്. വീടുകളും സ്‌ഥാപനങ്ങളും അഗ്‌നിക്ക് ഇരയാകരുത്. തങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത് എന്ന് ഓരോ പൗരനും വിശ്വസിക്കാൻ സാധിക്കണം,”- പ്രിയങ്ക തിബ്രെവാൾ പറഞ്ഞു.
Most Read: ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ