ന്യൂഡെൽഹി: കുട്ടികൾക്ക് വാക്സിൻ നൽകിയാൽ മാത്രമേ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് മുക്തമാകൂവെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ ശേഷി മുതിർന്നവരുടേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
അവരിൽ രോഗബാധ തീവ്രമാകുന്നതിനുള്ള സാധ്യത കുറവായതിനാലാണ് വാക്സിനേഷൻ അവസാന ഘട്ടത്തിലേക്ക് മാറ്റിയത്. രാജ്യത്ത് എട്ടു മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്സിനേഷൻ നടപടി വേഗത്തിലാക്കണം. സ്കൂളുകൾ ഓരോ ഘട്ടങ്ങളിലായി തുറക്കുന്നതിനും വാക്സിനേഷൻ കൂടുതൽ കാര്യക്ഷമം ആക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കോവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും രൺദീപ് ഗുലേറിയ ഓർമപ്പെടുത്തി. ഉൽസവ വേളകൾ കൂടുതലായി വരുന്ന സാഹചര്യത്തിൽ അടുത്ത ആറാഴ്ച മുതൽ എട്ടാഴ്ച വരെ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണം. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇതിലൂടെ കുറവ് വരുത്താൻ കഴിയണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കഴിഞ്ഞ മാസമാണ് ഡെൽഹിയിൽ ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഓഫ്ലൈൻ പഠനം ആരംഭിച്ചത്. ഇവിടെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അടുത്ത ഘട്ടം തീരുമാനിക്കാനും, വാക്സിനേഷൻ നടപടികൾ വിലയിരുത്താനും ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നു.
Read Also: ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി സാദിഖലി തങ്ങള്‍