മലപ്പുറം: ‘ഹരിത’ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങള്‍. മുസ്‌ലിം ലീഗ് ലിംഗ വിവേചനം നടത്തുന്ന പാർട്ടിയല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗിനോളം വനിതകളെ പരിഗണിച്ചവർ കുറവായിരിക്കും. തദ്ദേശ സ്‌ഥാപനങ്ങളിൽ ലീഗിന് രണ്ടായിരത്തിൽ അധികം വനിതാ പ്രതിനിധികളുണ്ട്. ഹരിതക്ക് പുതിയ കമ്മിറ്റിയെ കൊണ്ട് വരികയാണ് ചെയ്‌തതെന്നും പറഞ്ഞ സാദിഖലി തങ്ങള്‍, പിന്നെ എവിടെയാണ് ലിംഗ വിവേചനമെന്നും ചോദിച്ചു. നിയമസഭയിലെ വിവാദങ്ങൾക്ക് നിയമസഭയിൽ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീവിരുദ്ധ നിലപാടിന് എതിരെ പരാതി നൽകിയ ‘ഹരിത’ക്ക് എതിരായ ലീഗ് നടപടി ഭരണപക്ഷം നിയമസഭയില്‍ ഉന്നയിച്ചതിന് എതിരെയാണ് സാദിഖലി തങ്ങള്‍ രംഗത്ത് വന്നത്. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഹരിത വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചത്.
ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്‍പീക്കര്‍ അംഗീകരിക്കാത്തതിനെ തുടർന്ന് ചോദ്യോത്തര വേളയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക് പോര് ഉണ്ടായി. സ്‌ത്രീവിരുദ്ധ ഇടപെടലുകളിൽ നിന്ന് രാഷ്‌ട്രീയ പാർട്ടികൾ മാറി നിൽക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ലീഗിനെതിരെ പരോക്ഷ വിമർശനം നടത്തി. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ആഭ്യന്തര പ്രശ്‍നം ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടെ ആണെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്‌പീക്കർ അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലീഗിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമർശനം നടത്തിയത്.
Most Read: ‘എന്തിന് വേണ്ടിയാണ് നിങ്ങൾ സമരം തുടരുന്നത്’; കർഷകരോട് സുപ്രീം കോടതി