കണ്ണൂർ: കനത്ത മഴയിൽ ആറളം വനത്തിൽ ഉരുൾപൊട്ടൽ. ഇതോടെ ഫാമിനുള്ളിലെ പാലങ്ങളെല്ലാം വെള്ളത്തിനിടയിലായി. ഉരുൾപൊട്ടലിനെ തുടർന്ന് കക്കുവ, ഇരിട്ടി, ചീങ്കണ്ണി പുഴകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതേസമയം, ഫാമിനുള്ളിലെ തോടുകൾ കരകവിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കനത്ത മഴ തുടരുന്നതിനാൽ പുഴകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ആറളം ഫാം ബ്ളോക്ക് 13ലേക്ക് കടക്കുന്ന കക്കുവയിലെ പാലം വെള്ളത്തിനടിയിലാണ്. ഇതേ തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ കാഞ്ഞിരക്കൊല്ലിയിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി, കർണാടക വനത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചന്ദനക്കാംപാറ ഒന്നാം പാലം വളവിൽ മണ്ണിടിച്ചിലിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കമ്പിയും ഉൾപ്പടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ആടാംപാറ പ്രദേശത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അതേസമയം, ഇരിട്ടി ഉൾപ്പടെ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പയഞ്ചേരിയിൽ ഇരിട്ടി ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് പരിസരവും വരാന്തയും വെള്ളത്തിൽ മുങ്ങി. ബാവലി, ബാരാപോൾ പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മലയോരത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലെ വീട്ടുകാർക്ക് പോലീസും പ്രാദേശിക ഭരണകൂടവും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്പ് ലൈനിൽ ബന്ധപ്പെടാം