തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും സതീശൻ ആരോപിച്ചു. ചാനലുകളിൽ കുരയ്‌ക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കൾ എവിടെ പോയെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
അതേസമയം, അനുപമയുടെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മറ്റ് ബന്ധുക്കളോടും വിവരം തേടും. ഇതിനിടെ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യമന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിക്കുകയും കുറ്റക്കാർക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. അതിൽ സന്തോഷവും തൃപ്‌തിയുമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
Also Read: സ്വർണക്കടത്ത്; കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശവുമായി കസ്‌റ്റംസിന്റെ കുറ്റപത്രം