കൊച്ചി: എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ചുള്ള വകുപ്പുതല അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വകുപ്പുതല അന്വേഷണം നടത്താനുള്ള ഉത്തരവ് ചോദ്യം ചെയ്‌ത് ബാങ്ക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം നടത്താന്‍ സഹകരണ വകുപ്പ് സ്വീകരിച്ച നടപടികളില്‍ അപാകതയില്ലെന്നും വ്യക്‌തമാക്കി.
വ്യാജ അക്കൗണ്ടുകളും ക്രമവിരുദ്ധ ഇടപാടുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോയിന്റ് രജിസ്‌ട്രാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ജോയിന്റ് രജിസ്‌ട്രാര്‍ നേരിട്ട് പരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബാങ്ക് ഹരജി സമർപ്പിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബാങ്കില്‍ ജോയിന്റ് രജിസ്‌ട്രാര്‍ നേരിട്ടെത്തി പരിശോധന നടത്തിയെന്ന് വ്യക്‌തമായതായി കോടതി അറിയിച്ചു.
അതേസമയം ബാങ്കില്‍ വകുപ്പുതല അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ കോടതി നീക്കി. 2019ലാണ് വകുപ്പുതല അന്വേഷണം കോടതി സ്‌റ്റേ ചെയ്‌തത്.
വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ നിരവധി ഇടപാടുകാരാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടെത്തിയത്. പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000 കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.
Most Read: കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി