തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളിൽ കോവിഡ് ആന്റിബോഡി ശക്തമെന്ന് കണ്ടെത്തൽ. ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലെത്തിയതായി ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേ വ്യക്തമാക്കുന്നു. കോവിഡ് വന്നുപോയതു മൂലമുള്ള ആന്റിബോഡികളാണ് ഇവ. കുട്ടികൾക്കിടയിലെ ആന്റിബോഡി സാന്നിധ്യം കൂടുതലുള്ള മൂന്ന് ജില്ലകളിൽ രണ്ടെണ്ണവും മലബാറിൽ നിന്നുള്ളവയാണ്.
സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കാസർഗോഡ് ജില്ലയിലാണ് (63.3%). ആലപ്പുഴ (55%), മലപ്പുറം (50.9%) ജില്ലകളിലും പകുതിയിലേറെ കുട്ടികളിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. അതേസമയം, വയനാട് (7.9%), ഇടുക്കി (21.4%), പത്തനംതിട്ട (25.5%) ജില്ലകളിൽ കുട്ടികളിലെ സിറോ പോസിറ്റിവിറ്റി ദേശീയ, സംസ്ഥാന ശരാശരിയെക്കാൾ വളരെ കുറവാണ്. ദേശീയ ശരാശരി 55%, സംസ്ഥാന ശരാശരി 40.2% എന്നിങ്ങനെയാണ്.
ഒരേ ജില്ലയിൽ തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും കണക്കുകൾ തമ്മിലും സാമ്യമില്ല. ഏറ്റവും കൂടുതൽ കോവിഡ് സാന്ദ്രത റിപ്പോർട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കുട്ടികൾക്കിടയിലെ സിറോ പോസിറ്റിവിറ്റി യഥാക്രമം 33.6%, 42.3% എന്നിങ്ങനെയാണ്. വയനാട്ടിൽ സിറോ പോസിറ്റിവിറ്റി അവിശ്വസനീയമാംവിധം കുറഞ്ഞത് സാമ്പിളുകളുടെ കുറവു കൊണ്ടാകാമെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാനത്തെ 5-17 പ്രായക്കാരിൽനിന്നു ശേഖരിച്ച 2,967 സാമ്പിളുകളാണു പരിശോധിച്ചത്. ഏഴു വയസുള്ള 47.9% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സിറോ പോസിറ്റിവിറ്റിയിൽ മുന്നിൽ 5-8, 12-14 പ്രായക്കാരാണ്, (ഇരു വിഭാഗത്തിനും 42.1%). ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലാണ് ആന്റിബോഡി കൂടുതൽ; ആൺകുട്ടികൾ- 36.6%, പെൺകുട്ടികൾ- 43.5%.
സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ 43.5% കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയപ്പോൾ മുന്നോക്ക വിഭാഗങ്ങളിലെ 36.6% കുട്ടികളിൽ മാത്രമാണ് കോവിഡ് പ്രതിരോധം ഉള്ളത്. കോവിഡ് ബാധിച്ച കുട്ടികളും ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് കൂടുതൽ. ഗ്രാമങ്ങളിലെ 36.7% കുട്ടികളിൽ കോവിഡ് ബാധിച്ചപ്പോൾ നഗരങ്ങളിലെ 46% കുട്ടികളിലും കോവിഡ് പിടിമുറുക്കി.
കോവിഡ് ബാധിച്ച 94.1% കുട്ടികളിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായ 64.5% കുട്ടികളിലും ആന്റിബോഡി ഉൽപാദിപ്പിച്ചിട്ടുണ്ടെന്ന് സിറോ പ്രിവലൻസ് സർവേ വ്യക്തമാക്കുന്നു. സ്കൂളുകൾ തുറക്കാനിരിക്കെ സർവേയിലെ കണ്ടെത്തലുകൾ പ്രതിരോധ ആസൂത്രണത്തിൽ നിർണായകമാകും.
Most Read: മയക്കുമരുന്ന് കേസ്; എൻസിബിക്ക് എതിരായ വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കും