കാസർഗോഡ്: ‘ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം’, ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ് അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി മാധവി (47) ആണ് മരിച്ചത്.
ബുധനാഴ്‌ച രാത്രി 7.30നാണ് ഓൺലൈൻ ക്‌ളാസ് തുടങ്ങിയത്. മൂന്നാം ക്‌ളാസിലെ കുട്ടികൾക്ക് കണക്ക് പഠിപ്പിക്കുകയായിരുന്നു മാധവി ടീച്ചർ. ക്‌ളാസിനിടെ പതിവില്ലാതെ വീഡിയോ ഓണാക്കാൻ ടീച്ചർ പറഞ്ഞത് കേട്ട് വീഡിയോ മ്യൂട്ട് ചെയ്‌ത് ക്‌ളാസ് ശ്രദ്ധിച്ചിരുന്നവരും വീഡിയോ ഓൺ ചെയ്‌തു. ‘ഇന്നെനിക്ക് എല്ലാവരെയും ഒന്ന് കാണണം’ പ്രിയപ്പെട്ട ടീച്ചറുടെ അവസാന വാക്കുകളായിരുന്നു അതെന്ന് പറഞ്ഞ് കുട്ടികളും രക്ഷിതാക്കളും വിതുമ്പി.
ഓരോ കുട്ടിയോടും ടീച്ചർ സംസാരിച്ചിരുന്നു. ഇടക്ക് ചുമ അനുഭവപ്പെട്ടു. കാര്യം തിരക്കിയ വിദ്യാർഥികളോട് അതൊന്നുമില്ല, തണുപ്പടിച്ചതാണ് എന്ന് പറഞ്ഞ് ഹോം വർക്കും നൽകിയ ശേഷമാണ് മാധവി ടീച്ചർ ക്‌ളാസ് അവസാനിപ്പിച്ചത്. കുഴഞ്ഞുവീണ സമയം മാധവി ടീച്ചറുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇദ്ദേഹം എത്തിയപ്പോൾ കണ്ടത് മാധവി വീണുകിടക്കുന്നതാണ്. ഉടൻ പൂടങ്കല്ലിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭർത്താവ്: പരേതനായ ടി. ബാബു. പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്‌ണൻ, മാധവൻ.
Also Read: മരക്കാർ തിയേറ്റർ റിലീസ് ചെയ്യും; സർക്കാർ നയം വ്യക്‌തമാക്കി മന്ത്രി








































