എറണാകുളം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 200ഓളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി രാഹുൽ നിവാസിൽ രാഖിൽ (32)ആണ് കേസിലെ ഒന്നാം പ്രതി.
ബിഹാറിൽ നിന്ന് തോക്ക് വാങ്ങുന്നതിനും കൊണ്ടുവരുന്നതിനും കൊലപാതകത്തിനും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബിഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 81 സാക്ഷികളാണുള്ളത്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജൂലൈ 30ന് ആയിരുന്നു സംഭവം. മാനസ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രാഖിൽ മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
അന്വേഷണ സംഘം ബിഹാർ, വാരണാസി, പാറ്റ്ന, മുംഗീർ, സങ്കരാപൂർ, ജത്യാ ബന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. ബിഹാറിൽ നിന്നാണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Most Read: മതസ്പര്‍ധ വളര്‍ത്തുന്ന വാര്‍ത്ത; നമോ ടിവി ഉടമയും അവതാരികയും അറസ്റ്റിൽ