കാസർഗോഡ്: കോവിഡ് രണ്ടാം വാക്സിൻ സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെ പേർ വാക്സിൻ എടിത്തിട്ടില്ലെന്ന് റിപ്പോർട്. ഇതോടെ വാക്സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് പ്രതിരോധത്തിൽ ജില്ല കൈവരിച്ച നേട്ടം ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ 98.07 ശതമാനം പേർ ആദ്യ ഡോസ് എടുത്തെങ്കിലും 59.56 ശതമാനം പേർ മാത്രമാണ് രണ്ടാം ഡോസ് എടുത്തത്.
രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കേണ്ട ഇടവേളയുടെ സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ 55,500 പേരാണ് വാക്സിൻ സ്വീകരിക്കാതെ വിമുഖത കാട്ടുന്നത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദനം പതിയെ ആരംഭിക്കുകയും ഉയർന്ന പ്രതിരോധ ശേഷിയിലേക്ക് ശരീരം എത്തുകയും ചെയ്യും. തുടർന്ന് ശരീരത്തിലെ ആന്റിബോഡി ലെവൽ താഴും. ഇങ്ങനെ താഴ്ന്ന സമയമാണ് രണ്ടാം ഡോസ് വാക്സിൻ നൽകേണ്ട സമയമായി തിരഞ്ഞെടുക്കുന്നത്.
ഇത്തരത്തിൽ കൃത്യമായി വാക്സിൻ സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡി നല്ല രീതിയിൽ ഉയരുകയും അത് ദീർഘകാലം നിലനിൽക്കുകയും ചെയ്യും. രണ്ടാം ഡോസ് സ്വീകരിക്കാത്തവർക്ക് ശരീരത്തിലെ പ്രതിരോധശേഷി താഴ്ന്ന് നിൽക്കുന്നതിനും രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മറ്റ് രോഗങ്ങൾ പിടിപെടാതിരിക്കാനുള്ള പ്രതോരോധ മാർഗം എന്ന നിലയിൽ മുഴുവൻ ആളുകളും രണ്ടാം ഡോസ് സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരണമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം നിർദ്ദേശം നൽകി.
Most Read: ദത്ത് വിവാദം; സിഡബ്ള്യൂസി കോടതിക്ക് റിപ്പോര്ട് കൈമാറി