വെല്ലിങ്ടൺ: പ്രസവവേദനയ്ക്കിടെ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി കുഞ്ഞിന് ജൻമം നൽകി ശ്രദ്ധ നേടിയിരിക്കുകയാണ് ന്യൂസിലൻഡ് എംപി ജൂലി ആൻ ജെൻഡർ. പ്രസവശേഷം ജൂലി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
‘ഇന്ന് പുലർച്ചെ 3.04ഓടെ ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അതിഥി കൂടി വന്നുചേർന്നിരിക്കുകയാണ്. പ്രസവം അടുത്തിരിക്കുന്നതിനാൽ സൈക്കിൾ ചവിട്ടാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, അത് സംഭവിച്ചുപോയി’; സൈക്കിൾ സവാരിയുടെ ചിത്രങ്ങളടക്കം പങ്കുവെച്ച് കൊണ്ട് ജൂലി കുറിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ജൂലിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങിയത്. ആശുപത്രിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ കഠിനമായ വേദനയൊന്നും ഉണ്ടായിരുന്നില്ല. പങ്കാളിയായ പീറ്റർ നണ്‍സിനൊപ്പം കാര്‍ഗോ ബൈക്കില്‍ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി.
എന്നാൽ, സാധനങ്ങളുമായി രണ്ടുപേർക്കും ഒരുമിച്ച് കാർഗോ ബൈക്കിൽ പോകാൻ കഴിയാതെ വന്നപ്പോൾ ജൂലി ഒറ്റയ്ക്ക് സൈക്കിളിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ പീറ്ററും ജൂലിയെ അനുഗമിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അതിതീവ്രമായ വേദന അനുഭവപ്പെട്ടതായി ജൂലി പറയുന്നു. കൃത്യം ഒരു മണിക്കൂറിന് ശേഷം ജൂലി പ്രസവിക്കുകയും ചെയ്തു.
‘അൽഭുതമെന്ന് പറയട്ടെ, അവളുടെ അച്ഛനെ പോലെ തന്നെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടി. വളരെ പെട്ടെന്നുള്ള ഒരു ജനനമായിരുന്നു അവളുടേത്. വേണ്ട പിന്തുണയും പരിചരണവും നൽകിയ ആശുപത്രിയിലെ ജീവനക്കാർ ഒരു അനുഗ്രഹമായാണ് തോന്നുന്നത്’; ജൂലി കൂട്ടിച്ചേർത്തു.
ഗ്രീൻ പാർട്ടി അംഗമായ ജൂലി ആൻ ജെൻഡറിനും പങ്കാളിയ്ക്കും സ്വന്തമായി കാറില്ല. നേരത്തെ ആദ്യത്തെ കുഞ്ഞിനേയും ഇതുപോലെ സൈക്കിൾ ചവിട്ടി എത്തി പ്രസവിച്ചതിന് ജൂലി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ജൂലിയുടെ പോസ്റ്റിന് താഴെ അഭിനന്ദന പ്രവാഹമാണ്. അതിശയകരം എന്നാണ് ചിലർ പറയുന്നത്. മറ്റ് ചിലർ വേദനയ്ക്കിടയിലും ജൂലി കാണിച്ച മനോധൈര്യത്തെയും പ്രശംസിക്കുന്നുണ്ട്. നിരവധി പേർ ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്ത് കഴിഞ്ഞു.
Also Read: വിവാഹത്തിനായി നീക്കിവച്ച 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണത്തിന് നൽകി വധു