ന്യൂഡെൽഹി: തലസ്ഥാന നഗരിയിലെ വായു മലിനീകരണം തടയാനുള്ള നിയന്ത്രണം സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ. കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച സുപ്രീം കോടതി മലിനീകരണം നിയന്ത്രിക്കാനുള്ള മുൻ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിൽ സംസ്ഥാനങ്ങളെ വിമർശിച്ചു.
ഇക്കാര്യത്തിൽ കേന്ദ്രം എന്ത് നിർദ്ദേശം നൽകിയെന്നും സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുന്നതില് ഉപരിയായി കേന്ദ്രം എന്ത് ചെയ്യുന്നുവെന്നും കോടതി ചോദിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ നിർദേശിക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നതെന്നും നടപ്പിലാക്കാത്തവർക്കെതിരെ ഇതുവരെ ശിക്ഷാ നടപടി സ്വീകരിച്ചിട്ടില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടും കോടതിയുടെ മൂക്കിൻതുമ്പത്ത് സെൻട്രൽ വിസ്തയുടെ നിർമാണം തുടരുകയാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. മലിനീകരണം തടയുന്നതിനേക്കാൾ പ്രധാനമല്ല സെൻട്രൽ വിസ്ത നിർമാണം. അവിടെ നിന്നും പടരുന്ന പൊടിയുടെ ദൃശ്യങ്ങൾ കാണിക്കാമെന്നും ഹരജിക്കാരൻ അറിയിച്ചു.
ഇക്കാര്യത്തിൽ കേന്ദ്രം മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം കോടതിയുടെ നിർദ്ദേശങ്ങളെല്ലാം നടപ്പിലാക്കിയതായി ഡെൽഹി സർക്കാർ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന വിവരം ബുധനാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
Read Also: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി