ഷിംല: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. അടുത്തിടെ പുറത്തുവന്ന നിയമസഭാ-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കനത്ത തിരിച്ചടിയായിരുന്നു ഹിമാചൽ പ്രദേശിൽ ബിജെപി നേരിട്ടത്. മൂന്ന് നിയമസഭാ സീറ്റിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്‌ഥാനത്ത് ഭരണത്തിൽ ഇരുന്നിട്ടും ഇവയിലൊന്നിലും ജയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. അതേസമയം മുന്‍ മുഖ്യമന്ത്രി വിദര്‍ഭ സിംഗിന്റെ മരണം കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗം സൃഷ്‌ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തോല്‍വിയുടെ എല്ലാ വശങ്ങളും ബിജെപി പരിശോധിക്കും. സംസ്‌ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ തോല്‍വിയില്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. അമിത ആത്‌മവിശ്വാസം പാര്‍ട്ടിക്ക് വിനയായി. അധികാരം കൈയിലുള്ളതിനാല്‍ അനായാസം ജയിക്കാമെന്ന ധാരണ പ്രവര്‍ത്തകക്ക് ഇടയിലും ഉണ്ടായിരുന്നു”- ജയ് റാം താക്കൂര്‍ കുറ്റപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടിയുടെ കണ്ണ് തുറപ്പിച്ചുവെന്നും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്‌തമായി തിരിച്ചുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read also: മൈസൂരു കൂട്ടബലാൽസംഗ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു