ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്പെന്ഷന് നൽകിയതിനെതിരെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി. മാപ്പു പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് എംപിമാരുടെ സമരം. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സമരത്തിനെത്തുന്നുണ്ട്.
കഴിഞ്ഞ സമ്മേളനത്തില്‍ സഭയില്‍ അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് 12 എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ബിനോയ് വിശ്വം, എളമരം കരീം എന്നിവരുള്‍പ്പെടെ ഉള്ളവർക്ക് എതിരെ ആയിരുന്നു നടപടി.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്പെന്ഷന് നേരിട്ട മറ്റ് എംപിമാര്‍.
മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന നിലപാട് എംപിമാർ തള്ളി. മാപ്പിന്റെ കാര്യം ചോദിക്കരുത്. മാപ്പ് ചോദിക്കാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല. ആ പാരമ്പര്യം ഞങ്ങളുടേതല്ല എന്നാണ് ബിനോയ് വിശ്വം എംപി പറഞ്ഞത്. 12 എംപിമാരും ബുധനാഴ്ച മുതല്‍ സമ്മേളനം തീരുംവരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തും.
Read also: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു