തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് അവസാനിപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന കാര്യവും ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗം ചേരാത്ത കാര്യവും സുപ്രീം കോടതിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലുള്ള നിയന്ത്രണം കേരളത്തിന് വേണമെന്നത് നഷ്ട പരിഹാരത്തേക്കാൾ വലിയ ആവശ്യമാണ്. ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ കൂടുതലായൊന്നും പറയാനില്ല. വകുപ്പ് തല നടപടികളാണത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ കുപ്രചാരണം നടത്തുന്നുണ്ട്. കായിക താരങ്ങൾക്കും തൊഴിലാളികൾക്കും ഒപ്പം താനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യാതൊരു മുന്നറിയിപ്പും കൂടാതെ തമിഴ്നാട് അണക്കെട്ട് രാത്രിയിൽ തുറന്നു വിട്ടപ്പോൾ പെരിയാർ തീരത്തെ ജനങ്ങൾക്ക് ഒപ്പം താനും ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Read Also: സന്ദീപ് വധക്കേസ്; മൂന്ന് ദൃക്സാക്ഷികൾ ഉണ്ടെന്ന് പോലീസ്