പത്തനംതിട്ട: സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പില്‍ കലുങ്കില്‍വെച്ച് ആക്രമിച്ചത്. ഇവിടെ ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു സന്ദീപ്.
കേസില്‍ അറസ്‌റ്റിലായ ഒന്നാം പ്രതി ജിഷ്‌ണു, കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മന്‍സൂര്‍, വിഷ്‌ണു എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് സന്ദീപ് പുഞ്ചയിലേക്ക് ചാടി. ഈ സമയം റോഡിലൂടെ ബൈക്കില്‍ വന്ന മൂന്ന് യുവാക്കളാണ് സംഭവം കണ്ടതെന്ന് പോലീസ് പറഞ്ഞു. ബൈക്കിന്റെ വെളിച്ചത്തില്‍ സന്ദീപിനെ ജിഷ്‌ണുവിന്റെ നേതൃത്വത്തില്‍ കഠാര ഉപയോഗിച്ച് കുത്തുന്നത് കണ്ടതായാണ് സാക്ഷി മൊഴി.
കൊലപാതകവുമായി ബന്ധപ്പെട്ട് 52 സാക്ഷികളുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റേത് തന്നെയെന്ന് കേസിലെ അഞ്ചാം പ്രതി വിഷ്‌ണു പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിൽ വ്യക്‌തത വരുത്തുന്നതിന് ശബ്‌ദ സാമ്പിള്‍ വ്യാഴാഴ്‌ച പോലീസ് പരിശോധനക്കായി ശേഖരിച്ചു.
തിരുവല്ലയിലെ സ്വകാര്യ കോളേജിലെ സ്‌റ്റുഡിയോയില്‍ വെച്ചാണ് ശബ്‌ദ സാമ്പിള്‍ ശേഖരിച്ചത്. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.
സംഭാഷണത്തിന്റെ മറുതലക്കലുള്ള വേങ്ങല്‍ സ്വദേശിയായ യുവാവിനെ പോലീസ് വിളിപ്പിച്ചിരുന്നു. ഇയാള്‍ കേസില്‍ പ്രതിയാകില്ലെന്നാണ് സൂചന. അഭിഭാഷകനുമായ ബന്ധപ്പെടുന്നതിനാണ് ഇയാളെ പ്രതി വിളിച്ചത് എന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും ശബ്‌ദ സന്ദേശത്തിൽ പരാമര്‍ശമുണ്ടായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗമാണ് മിഥുന്‍ എന്ന വിവരവും പുറത്തുവന്നിരുന്നു. ഒന്നാം പ്രതി ജിഷ്‌ണു സംഭവത്തിന് ശേഷം ചാത്തങ്കരിയിലെ സുഹൃത്തുമായും അഭിഭാഷകന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. ഇയാളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.
കൊലപാതകം നടത്തുംമുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നത് കുറ്റപ്പുഴയിലാണെന്ന് പോലീസ് കരുതുന്നു. അടുത്തദിവസം ഇവിടെ തെളിവെടുപ്പ് നടത്തും. അതേസമയം, വിലാസം ഉറപ്പിക്കുന്നതിനായി കാസർഗോഡ് കൊണ്ടുപോയിരുന്ന നാലാം പ്രതി മന്‍സൂറിനെ തിരിച്ച് പുളിക്കീഴ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇയാൾ തെറ്റായ മേല്‍വിലാസം നല്‍കി പോലീസിനെ തെറ്റിധരിപ്പിച്ചിരുന്നു. ഈ മാസം 13 വരെയാണ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.
Most Read: ‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’; മന്ത്രിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച് ലീഗ് നേതാവ്