ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിം കോടതിയിൽ. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് വിവരം നൽകിയിരുന്നു എന്നുമാണ് തമിഴ്‌നാട് കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാറിൽ സംയുക്‌ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്‌തുതാ വിരുദ്ധമാണെന്നും തമിഴ്‌നാട് പറയുന്നു.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല. കേരളത്തിന്റെ ആശങ്കകൾ തമിഴ്‌നാട് പരിഗണിക്കുന്നില്ല എന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Read also: ദിവസേന 150 സർവീസുകൾ; കൊച്ചി വിമാനത്താവളം സാധാരണ നിലയിലേക്ക്