സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ പ്രസിഡണ്ട് തിരഞ്ഞടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് പാര്‍ട്ടി ചിലിയില്‍ അധികാരത്തിലെത്തുന്നത്.
ഭൂരിപക്ഷം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 35 വയസ് മാത്രം പ്രായമുള്ള ബോറിക് ചിലിയിലെ മുന്‍ വിദ്യാർഥി നേതാവ് കൂടിയാണ്. ചിലിയിലെ മുന്‍കാല പട്ടാള ഏകാധിപത്യ ഭരണങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
അതേസമയം പട്ടാളഭരണങ്ങളോട് അനുകൂല നിലപാടായിരുന്നു എതിർ സ്ഥാനാർഥി ആയിരുന്ന അന്റോണിയോ കാസ്റ്റ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി മാറിയിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്ര തലവൻമാരിൽ ഒരാൾ കൂടിയാകും ബോറിക്.
Read Also: ‘അമ്മ’യിൽ അട്ടിമറി ജയം; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡണ്ട്