മലപ്പുറം: പോത്തുകല്ലില്‍ ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്തുകല്ല് പോലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി.
ക്രിസ്മസ് കരോൾ സംഘത്തെ കാത്തിരുന്ന തന്നോട് പോലീസ് ജീപ്പിലെത്തിയ തണ്ടർ ബോൾട്ടിന്റെ യൂണിഫോം ധരിച്ച 2 പേർ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. മകനെ കാത്തിരികയാണെന്ന് മറുപടി നൽകിയെങ്കിലും വിശ്വാസത്തിലെടുക്കാതെ കയര്‍ത്തു സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്തതിന് ടോർച്ച് കൊണ്ട് തലക്ക് അടിച്ചുവെന്നും തോമസ് കുട്ടി പറയുന്നു.
കൂടാതെ ജീപ്പിൽ നിന്ന് ലത്തിയെടുത്ത് വന്ന് വീണ്ടും അടിച്ചെന്നും സ്കൂട്ടറിൽ നിന്ന് നിലത്ത് വീണപ്പോൾ ചവിട്ടിഎന്നും ഇദ്ദേഹം പറഞ്ഞു. തന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി എത്തിയതോടെയാണ് പോലീസുകാര്‍ പിന്തിരിഞ്ഞതെന്നും തോമസ് കുട്ടി പറഞ്ഞു.
എന്നാല്‍ തോമസ് കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പോലീസുകാരുടെ വിശദീകരണം. രാത്രി അസമയത്ത് റോഡരികിൽ കണ്ടപ്പോൾ പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാർ വിവരം തിരക്കിയെന്നും മദ്യലഹരിയിൽ ആയിരുന്ന തോമസ് കുട്ടി അസഭ്യം പറഞ്ഞെന്നുമാണ് പോലീസ് പറയുന്നത്.
12 വർഷം മുൻപ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ആളാണ് പരാതിക്കാരനായ തോമസ് കുട്ടി.
Malabar News: മാങ്ങാട്ടുപറമ്പ ആശുപത്രിക്ക് ദേശീയാംഗീകാരം; 19 ലക്ഷം ഗ്രാൻഡ് ലഭിക്കും