ന്യൂഡെൽഹി: രാജ്യത്ത് ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്തത് മഹാരാഷ്ട്രയിലാണെന്നും മന്ത്രാലയം അറിയിച്ചു. 108 കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട് ചെയ്തിരിക്കുന്നത്. ഡെൽഹിയാണ് രണ്ടാമത് (79), ഗുജറാത്ത് (43), തെലങ്കാന (38), കേരളം (37), തമിഴ്നാട് (34) എന്നിങ്ങനെയാണ് ഒമൈക്രോൺ കേസുകളുടെ എണ്ണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതുവരെ ഒമൈക്രോൺ റിപ്പോർട് ചെയ്തിട്ടില്ല.
ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾ കഴിയുന്നതോടെ രോഗികളുടെ എണ്ണം വർധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. പല സംസ്ഥാനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, യുപി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കൂടി രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയിൽ രാത്രി 9 മുതൽ രാവിലെ 6 വരെയും ഹരിയാനയിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയുമുള്ള നിയന്ത്രണം പ്രാബല്യത്തിലായി. ഗുജറാത്തിലെ 8 നഗരങ്ങളിൽ കർഫ്യൂ രണ്ടുമണിക്കൂർ നീട്ടി രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാക്കി. വാക്സിൻ എടുക്കാത്തവർക്ക് ജനുവരി ഒന്ന് മുതൽ പൊതുസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ഹരിയാന സർക്കാർ അറിയിച്ചു.
Also Read: ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു