തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ഓർമിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പുതുവര്‍ഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം.
63 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമൈക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടുവാന്‍ സാധ്യതയുണ്ട്. ഒമൈക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്സിനേഷന് വളരെ പ്രധാനമാണ്. വാക്സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്സിന് എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്; മന്ത്രി പറഞ്ഞു.
രോഗം ആരില്‍ നിന്നും പകരാമെന്ന ഒരു പൊതുബോധം എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്നും മാസ്ക്, വായു സഞ്ചാരമുള്ള മുറി, വാക്സിനേഷന് എന്നിവ ഒമൈക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
Most Read: അർജുൻ തെൻഡുൽക്കർ മുംബൈ രഞ്ജി ടീമിൽ; വിശദീകരണവുമായി സെലക്ടർമാർ
‘എന്‍ 95 മാസ്ക് ഒമൈക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു. വായും മൂക്കും മൂടത്തക്ക വിധം മാസ്ക് ധരിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കരുത്. അകലം പാലിക്കാതെയിരുന്ന് ഭക്ഷണം കഴിക്കരുത്.
വായു സഞ്ചാരമുള്ള മുറികള്‍ക്ക് പ്രാധാന്യം നല്‍കണം. ഓഫിസുകള്‍, തൊഴിലിടങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഇടങ്ങളിലാണ് കോവിഡ് വേഗത്തില്‍ പകരുന്നത്. ഒമൈക്രോണ്‍ സാധ്യതയുള്ളതിനാല്‍ ഇത് വളരെ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്.
കൈകൾ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം. കടകളില്‍ പോകുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം’, മന്ത്രി പറഞ്ഞു.
Film News: യു സർട്ടിഫിക്കറ്റുമായി പറക്കാൻ പ്രകാശൻ; ഫെബ്രുവരിയിൽ റിലീസ്
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റെയ്ൻ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന നിരവധി പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ച സാഹചര്യത്തിൽ അവരും ശ്രദ്ധിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവര്‍ പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി വ്യക്തമാക്കി.
Most Read: ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധം; എതിർപ്പുമായി പ്രതിപക്ഷ നേതാവ്