മുംബൈ: രഞ്‌ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇടം നേടിയത് ക്രിക്കറ്റ് ആരാധകർക്കിടെ ഏറെ ചർച്ചയായിരുന്നു. സച്ചിന്റെ മകൻ ആയതുകൊണ്ടാണ് അർജുൻ ടീമിൽ ഇടം നേടിയത് എന്നായിരുന്നു ചർച്ചകൾ. ഇപ്പോൾ അർജുനെ ടീമിൽ ഉൾപ്പെടുത്തിയതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെലക്‌ടർമാർ.
‘അർജുൻ മികച്ച രീതിയിലാണ് കളിച്ചുവന്നിരുന്നത്. എന്നാൽ ഇടയ്‌ക്ക് പരിക്കേറ്റത് തിരിച്ചടിയായി. കളിച്ച മൽസരങ്ങളിലെല്ലാം മികവ് കാണിക്കുകയും ചെയ്‌തു. മുംബൈ ക്രിക്കറ്റിന്റെ ഭാവിയായി കരുതുന്ന കളിക്കാരെയാണ് രഞ്‌ജി ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്’; മുംബൈ ടീം ചീഫ് സെലക്‌ടറും മുൻ പേസ് ബൗളറുമായ സയിൽ അങ്കോള വ്യക്‌തമാക്കി.
രഞ്‌ജി ട്രോഫിയിലെ ആദ്യ രണ്ട് മൽസരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യശസ്വി ജയ്‌സ്വാൾ, സർഫ്രാസ് ഖാൻ, അർമാൻ ജാഫർ തുടങ്ങിയ യുവതാരനിരയാണ് ടീമിൽ അണിനിരക്കുന്നത്. മുംബൈ സീമർ തുഷാർ ദേശ്‌പാണ്ഡെ പരിക്കിനെ തുടർന്ന് മാറിനിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അർജുനെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അധികൃതർ വിശദീകരിച്ചു.
അണ്ടർ 15 ഷാലിനി ബാലേക്കർ ട്രോഫിയിൽ കഴിഞ്ഞ ദിവസം 60 പന്തിൽ 85 റൺസാണ് അർജുൻ നേടിയത്. ഈ വർഷം ആദ്യം മുംബൈയുടെ മുഷ്‌താഖ് അലി ട്രോഫി ടീമിലും അർജുൻ ഇടം നേടിയിരുന്നു. അന്ന് രണ്ട് മൽസരങ്ങളിൽ രണ്ടുവിക്കറ്റുകൾ അർജുൻ നേടിയിരുന്നു.
Also Read: ഗാന്ധിജിക്കെതിരായ വിവാദ പരാമർശം; വിമർശിച്ച് പ്രിയങ്ക ഗാന്ധി