ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 2,630 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ മഹാരാഷ്ട്രയാണ് രാജ്യത്ത് ഒന്നാമതുള്ളത്. 797 പേർക്കാണ് ഇവിടെ ഒമൈക്രോൺ റിപ്പോർട് ചെയ്തത്. ഇതിൽ 330 പേർ രോഗമുക്തി നേടി.
465 രോഗികൾ ഉള്ള ഡെൽഹിയാണ് തൊട്ടു പിന്നിൽ. കേരളത്തിൽ ഇതുവരെ 234 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 58 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്.
കോവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരിലും ഒമൈക്രോൺ വകഭേദം കണ്ടെത്തുന്നതാണ് രാജ്യത്ത് ആശങ്ക ഇരട്ടിപ്പിക്കുന്നത്. നിലവിൽ രോഗവ്യാപനം തടയാൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രത തുടരുകയാണ്. അന്തർ ദേശീയ, അന്തർ സംസ്ഥാന യാത്രികരുടെ പരിശോധന രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശക്തമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 19,206 പേർ രോഗമുക്തി നേടിയപ്പോൾ 325 മരണവും രാജ്യത്ത് റിപ്പോർട് ചെയ്തു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനവുമാണ്. നിലവിൽ 2,85,401 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
Most Read: ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം: ഈ ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ല; മന്ത്രി