ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രത വേണമെന്നും എന്നാൽ ഭയം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. പഴയ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വാക്സിൻ തന്നെയാണ് എറ്റവും നല്ല ആയുധം. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിൽസിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഓക്സിജൻ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകൾ ശക്തമാക്കണമെന്നും മോദി നിർദ്ദേശം നൽകി. രോഗികൾ അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൃത്യമായി ചികിൽസ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. പരിശോധനയും ചികിൽസയും കൃത്യമായി നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Most Read: ഗവർണറുടെ വിമർശനം; രാജിക്കൊരുങ്ങി കേരള സർവകലാശാല വിസി