കോട്ടയം: ഷാൻബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള നാല് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറയുന്നു.
പുൽച്ചാടി ലുദീഷിനെ മർദ്ദിച്ചതിന് പ്രതികാരമായാണ് ഷാനെ തല്ലിക്കൊന്നത്. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.
ഷാനിന്റെ കൊലയ്‌ക്ക് പിന്നിൽ സമൂഹ മാദ്ധ്യമത്തിലെ ലൈക്കും കമന്റുമാണെന്ന് പോലീസ് വ്യക്‌തമാക്കിയിരുന്നു. പുൽച്ചാടി ലുദീഷിനെ എതിര്‍ സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്റും ഇട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ചാണ് സംഘം ഷാനെ ക്രൂരമായി മർദ്ദിച്ചത്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട് പറയുന്നു. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രധാന പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്‌ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്‌ഥലങ്ങളിൽ വെച്ചും മർദ്ദിച്ചു.
ഗുണ്ടാ ലഹരി സംഘാംഗങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. നിരവധി ഗുണ്ടകൾക്കെതിരെ ജില്ലാ ഭരണകൂടം റിപ്പോർട് നൽകി കഴിഞ്ഞു.
അതേസമയം പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Most Read: സംസ്‌ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് സാധ്യത; നിർണായക യോഗം ഇന്ന്