ന്യൂഡെൽഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രതികരണം.
കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഡെൽഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. കഴിഞ്ഞ നാലാഴ്ചക്കിടെ ലോകത്തെ കോവിഡ് കണക്കുകളില്‍ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്നുള്ളതാണ്. 7.9 ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായാണ് ഈ നിരക്ക് കുതിച്ചുയര്‍ന്നതെന്നും രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. പ്രത്യേക പരാമര്‍ശം നടത്തിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പരിശോധനകൾ ഉയർത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തേയും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണവും ഉയർത്താനാണ് നിർദ്ദേശം. ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. പരിശോധനകൾ കുറഞ്ഞതിനാലാണ് ഇതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Also Read: യോഗിയെ നേരിടാൻ ചന്ദ്രശേഖർ ആസാദ്; ഗൊരഖ്പൂരിൽ മൽസരം കടുക്കും