ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ അദ്ദേഹം ബിജെപിയില്‍ ചേരും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍പിഎന്‍ സിങ് എന്നതാണ് ശ്രദ്ധേയം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആര്‍പിഎന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു. “ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ളിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അധ്യായം ആരംഭിക്കുന്നു” അദ്ദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.
ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ സ്വാമി പ്രസാദ് മൗര്യക്കെതിരെ ആര്‍പിഎന്‍ സിങ്ങിനെ മൽസരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നതായാണ് റിപ്പോർട്. മന്ത്രിയായിരുന്ന മൗര്യ അടുത്തിടെയാണ് അനുയായികള്‍ക്കൊപ്പം ബിജെപി വിട്ട് എസ്പിയില് ചേര്‍ന്നത്.
അതേസമയം, ഭീരുക്കൾക്ക് മാത്രമാണ് തികച്ചും വിപരീത പ്രത്യയശാസ്ത്രമുള്ള പാർട്ടികളിലേക്ക് ചേക്കേറാൻ കഴിയുകയെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ഷ്രിനേറ്റ് പറഞ്ഞു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തെ പ്രത്യയശാസ്ത്രത്തിന്റെ യുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്. “ഈ പോരാട്ടത്തിൽ വിജയിക്കാൻ നിങ്ങൾ ധൈര്യമുള്ളവരായിരിക്കണം. തികച്ചും വിപരീതമായ പ്രത്യയശാസ്ത്രമുള്ള ഒരു പാർട്ടിയിലേക്ക് ഒരു ഭീരുവിന് മാത്രമേ പോവാൻ കഴിയൂ,”- അവർ പറഞ്ഞു.
Most Read: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട അസം സ്വദേശിനിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ചുനല്‍കി’