തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. അതിനാൽ ഗവർണറുടെ തീരുമാനം വൈകിയേക്കും.
ഈമാസം 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കേരളാ ലോകായുക്‌ത നിയമഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമെ, ഭേദഗതി വരുത്തുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് അടക്കം നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് വിശദ പരിശോധനക്ക് ശേഷം നിലപാട് എടുത്താൽ മതിയെന്ന് ഗവർണർ തീരുമാനിച്ചത്.
ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവർണർ തലസ്‌ഥാനത്ത് മടങ്ങി എത്തിയശേഷം അടുത്താഴ്‌ച മാത്രമേ വിഷയം പരിശോധിക്കാൻ സാധ്യതയുള്ളൂ. അതേസമയം, ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായി ഇന്ന് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളാണ് ഗവർണറെ കണ്ടത്.
Read Also: കോവിഡ് വാക്‌സിന് വാണിജ്യ അനുമതി നൽകി ഡിസിജിഐ








































