ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടിംഗ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
623 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. ആദ്യഘട്ടത്തില്‍ പടിഞ്ഞാറന്‍ യുപിയിലും ദോവാബ് മേഖലകളിലുമാണ് വോട്ടെടുപ്പ്. ജാട്ട് സമുദായത്തിന് ആധിപത്യമുള്ള പ്രദേശമായ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് ജാട്ട് വിഭാഗത്തില്‍ നിന്നുള്ള 11 സ്‌ഥാനാർഥികളുണ്ട്. സമാജ്‌വാദി പാര്‍ട്ടി (എസ്‌പി), ആര്‍എല്‍ഡി യഥാക്രമം 12ഉം, ആറും ജാട്ട് സ്‌ഥാനാർഥികളെ നിർത്തി ജാതി സമവാക്യം കൊണ്ട് വന്നിട്ടുണ്ട്.
കൈരാന, മുസാഫര്‍നഗര്‍, ബാഗപത്, മഥുര, അത്രൗളി, നോയിഡ, ആഗ്രയിലെ നാല് സീറ്റുകള്‍ എന്നിവയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിലെ പ്രധാന സീറ്റുകള്‍. യോഗി മന്ത്രിസഭയിലെ ആറ് മന്ത്രിമാരുടെ വിധിയാണ് ആദ്യഘട്ടത്തില്‍ തീരുമാനിക്കുക. ശ്രീകാന്ത് ശര്‍മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപില്‍ ദേവ് അഗര്‍വാള്‍, അതുല്‍ ഗാര്‍ഗ്, ചൗധരി ലക്ഷ്‌മി നരേന്‍ എന്നിവരാണ് ഈ മന്ത്രിമാര്‍.
ഇവരെ കൂടാതെ ബിജെപിയുടെ യുപി വൈസ് പ്രസിഡണ്ട് പങ്കജ് സിംഗും നോയിഡയില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ദേവാബ് മേഖലയിലും 11 ജില്ലകളിലെ 58 സീറ്റിലായി 53 ഇടത്തും ബിജെപിയാണ് വിജയിച്ചത്. സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്‌പിക്കും രണ്ട് സീറ്റ് വീതമാണ് ലഭിച്ചത്.
Read Also: ‘കാൽകഴുകിച്ചൂട്ട്’ ചാതുർ വർണ്യത്തെ ആനയിക്കുന്ന ചടങ്ങ്; ഉപേക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു