ലക്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ പോളിംഗ് 8 ശതമാനമാണ്. ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്.
ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സുരക്ഷക്കായി പോലീസിനെ കൂടാതെ 50,000 അർധ സൈനികരെയും വിന്യസിച്ചു.
ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് 2022ലെ യുപി തിരഞ്ഞെടുപ്പ്. ശ്രീകാന്ത് ശർമ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്‌മി നരേൻ തുടങ്ങിയ മന്ത്രിമാരുടെ വിധി ആദ്യഘട്ടത്തിൽ തീരുമാനിക്കും. 2017ൽ 58ൽ 53 സീറ്റുകൾ ബിജെപി നേടിയപ്പോൾ സമാജ്‌വാദി പാർട്ടിക്കും ബിഎസ്‌പിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്.
Read Also: വനമേഖലയിൽ അതിക്രമിച്ചു കടന്നു; ബാബുവിനെതിരെ കേസെടുത്തേക്കും