അമൃത്‌സർ: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധം നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.
എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ- ഉഗ്രഹൻ ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലൻ പറഞ്ഞു.
കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരാകുന്നതെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. സംയുക്‌ത കിസാൻ മോർച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കർഷക സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുക.
ജനുവരി അഞ്ചിന് ഫിറോസ്‌പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രകടനങ്ങൾക്ക് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്‌തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നത്.
അതേസമയം, ഉത്തർപ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകൻ അബ്‌ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്‌പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മൽസരിക്കുന്ന പ്രമുഖർ.
Most Read: ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്








































