ദുബൈ: വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ അറിയിച്ചു. കഴിഞ്ഞദിവസം ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ 300 യാത്രക്കാർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ്, വിമാനത്താവളത്തിലെയും പാസ്‍പോർട്ട് വകുപ്പിലേയും ഉദ്യോഗസ്‌ഥർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചാണ് നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവർക്ക് രാജ്യത്ത് പ്രവേശിക്കാൻ അധികൃതർ അനുമതി നൽകുകയായിരുന്നു.
വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരായ 290 പേരെയും രാത്രി തന്നെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാൻ അനുവദിച്ചുവെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഫ്ളൈ ദുബൈ വിമാനത്തിലാണ് ഇവർ എത്തിയിരുന്നത്. ഇവർക്ക് രാത്രി തന്നെ ദുബൈയിൽ നിന്ന് അബുദാബിയിലേക്കും അൽ ഐനിലേക്കും വിമാനക്കമ്പനി തന്നെ ബസ് ഏർപ്പെടുത്തി നൽകുകയായിരുന്നു. മൂന്നാം ടെർമിനലിൽ കുടുങ്ങിയ എമിറേറ്റ്സ് യാത്രക്കാരെയും അബുദാബിയിലേക്കും അൽ ഐനിലേക്കും കൊണ്ടുപോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
Also Read: യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച; സമാധാന കരാറില്‍ ഒപ്പ് വച്ചു
യാത്രാ നിബന്ധനകളിൽ പുതുതായി മാറ്റം വരുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നിരവധി യാത്രക്കാർ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്. മറ്റ് എമിറേറ്റുകളിൽ നിന്ന് ഇഷ്യൂ ചെയ്‍ത താമസ വിസയുള്ളവർ ദുബൈ വിമാനത്താവളം വഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെങ്കിൽ അവരും മുൻകൂർ യാത്രാ അനുമതി തേടണം എന്നതായിരുന്നു പുതിയ നിർദ്ദേശം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പിന്റെ (ഐ.സി.എ) അനുമതിയാണ് യാത്രക്കാർ വാങ്ങേണ്ടത്.