തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് പ്രവീൺ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം. ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. ഇതോടെ എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്നാട്ടിലെ ഷോറൂമിലേക്കും സ്ഥലംമാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. തന്നെയും കൊണ്ടുപോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതോടെ പ്രവീൺ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയിൽ വെച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്ക്കുന്ന ചിത്രങ്ങള് ഗായത്രി വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രവീണിനെ സംഭവം നടന്ന ഹോട്ടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും