ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും വില വർധിപ്പിക്കാൻ കാരണമാവുകയാണ്.
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ ആരംഭിക്കുന്നതിന് മുനോപ് കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ നികുതി കുറച്ച് ഇന്ധനവില താഴ്‌ത്തിയിരുന്നു. നവംബറിന് ശേഷം രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ 25 ശതമാനത്തോളം വർധനവുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സർക്കാരിന് വേണ്ടി കമ്പനികൾ വില കൂട്ടാതെ നഷ്‌ടം സഹിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.
ഇപ്പോഴുണ്ടായ നഷ്‌ടം പരിഹരിക്കണമെങ്കിൽ പത്ത് രൂപയെങ്കിലും വർധിപ്പിക്കേണ്ടി വരും. റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം വരുംദിവസങ്ങളിൽ കടുപ്പിച്ചാൽ ആഗോളതലത്തിൽ എണ്ണ ലഭ്യത കുറയുകയും അതിനിയും വില വർധിക്കാൻ കാരണമാവുകയും ചെയ്യും. ഇന്ധനവില കൂടുന്നതോടെ ഉണ്ടാകുന്ന പണപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്കിനെ ബാധിക്കുമെന്നതിനാൽ വില ഒറ്റയടിക്ക് വർധിപ്പിക്കില്ലെന്നും വിലയിരുത്തലുണ്ട്.
Most Read: റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്