തിരുവനന്തപുരം: വിദ്യാർഥികളുടെ കണ്‍സെഷന്‍ സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്‌താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
പറഞ്ഞ കാര്യങ്ങൾ മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമാവധി കുറക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാർഥികള്‍ക്ക് സമ്പൂർണ യാത്ര സൗജന്യമാക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിലെ എസ്എഫ്ഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. എസ്എഫ്ഐയുമായി താൻ സംസാരിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കെഎസ്‍യുവിന്റേത് രാഷ്‌ട്രീയ പ്രസ്‌താവനയാണ്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്റണി രാജുവിന്റെ പ്രസ്‌താവനയാണ് വിവാദമായത്. കൺസെഷൻ തുക വിദ്യാർഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ച് രൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു.
Most Read: പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു