കീവ്: പടിഞ്ഞാറൻ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 മരണം. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 134 പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുക്രൈനിലെ മിക്കോലവിലെ റഷ്യൻ ആക്രമണത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്.
യുദ്ധം പതിനെട്ടാം ദിനത്തിലേക്ക് കടന്നപ്പോഴും റഷ്യൻ സൈന്യം കടുത്ത ആക്രമണമാണ് യുക്രൈനിൽ നടത്തുന്നത്. പടിഞ്ഞാറൻ യുക്രൈനിലെ തന്ത്രപധാന നഗരമായ ലിവ് നഗരത്തിൽ ഇരട്ട സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. നഗരത്തിൽ റഷ്യൻ സൈന്യം തുടർച്ചയായി മിസൈൽ ആക്രമണവും നടത്തി. പടിഞ്ഞാറൻ നഗരമായ ഇവാനോഫ്രാങ്കിവിസ്‌കിലും സ്‌ഫോടനങ്ങളുണ്ടായി.
ഇതിനിടെ യുക്രൈനിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത് വന്നു.
അതേസമയം വടക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കൻ മേഖലകളിൽ നിന്നായി റഷ്യൻ സൈന്യം തലസ്‌ഥാന നഗരമായ കീവിലേക്ക് കൂടുതൽ അടുത്തതായാണ് റിപ്പോർട്ടുകൾ. കീവിലെ യുക്രൈൻ സൈന്യത്തിന്റെ എയർഫീൽഡിനുനേരെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
കീവിനടുത്ത് ഒരു ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞു പോകുകയായിരുന്ന സംഘത്തിനുനേരെ റഷ്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ ഏഴ് പേർക്ക് ജീവൻ നഷ്‌ടമായി. തെക്കൻ തുറമുഖ നഗരമായ മരിയുപോളിലെ ഒരു മുസ്‌ലിം പള്ളി റഷ്യൻ സൈന്യം ഷെല്ലാക്രമണത്തിലൂടെ തകർത്തു. എൺപതോളം പേർ പള്ളിക്കകത്ത് അഭയം തേടിയിരുന്നു. വാസിൽകീവിലെ വിമാനത്താവളവും റഷ്യൻ ആക്രമണത്തിൽ തകർന്നു.
യുക്രൈനിൽ നിന്ന് അഭയാർഥികൾ ഒഴുകുന്ന മോൾഡോവ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്. ഇതുവരെയായി ഒരു ലക്ഷം പേർ രാജ്യത്ത് എത്തിയിട്ടുണ്ടെന്നും ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും മോൾഡോവ പ്രധാനമന്ത്രി നതാലിയ ഗാവ്‌റിലിറ്റ അറിയിച്ചു.
Most Read: ഹിന്ദുത്വ ശക്‌തികൾക്ക് വെല്ലുവിളിയാകാൻ കോൺഗ്രസിന് ശേഷിയില്ല; സീതാറാം യെച്ചൂരി