തിരുവനന്തപുരം: സിൽവർ ലൈൻ അലൈൻമെന്റിൽ തന്റെ വീട് വന്നാൽ പൂർണമനസോടെ വിട്ടുനൽകാൻ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. തിരുവഞ്ചൂർ രാധാകൃഷ്‌ണന് സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാം. വീട് വിട്ടുനൽകിയാൽ കിട്ടുന്ന പണം തിരുവഞ്ചൂരിന് നൽകാമെന്നും മന്ത്രി പരിഹസിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സജി ചെറിയാൻ. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ആരോപണം.
ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്ന് തിരുവഞ്ചൂർ ആരോപിച്ചിരുന്നു. മന്ത്രിയുടെ വീടിരുന്ന സ്‌ഥലം സംരക്ഷിക്കാന്‍ അലൈൻമെന്റിൽ മാറ്റം വരുത്തി. റെയില്‍ പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.
“കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതുകൂടി പുറത്തുവന്ന് കഴിയുമ്പോള്‍ കെ റെയിലിനെ പറ്റി സംസാരിക്കാന്‍ പോലും ഭരണപക്ഷത്തു നിന്ന് ആളുണ്ടാകില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനൊന്നും പ്രതിപക്ഷത്തിന് പദ്ധതിയില്ല. അതിനർഥം ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കും എന്നല്ല. ഈയിടെ എംഎ മണി പറഞ്ഞു, എനിക്ക് കറുപ്പ് നിറമാണെണ്, അദ്ദേഹത്തിന്റെ നിറം ട്രംപിന്റേത് പോലെയാണോ ഇരിക്കുന്നത്? ഇതുപോലെ പാഴ് വാക്ക് പറയുന്നവരെ തള്ളിക്കളയുന്നതാണ് നല്ലത്,”- എന്നിങ്ങനെ ആയിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്‌താവന.
Most Read: കളയിലെ ദിവ്യാ പിള്ള ‘ലൂയിസ്’ നായിക!; ശ്രീനിവാസൻ കേന്ദ്രകഥാപാത്രം








































